Translate

09 December, 2015

ഭീകര കൊലപാതകങ്ങൾ...

നാല് കൊലപാതകങ്ങൾ നേരിൽ കാണേണ്ടി വന്ന എന്റെ മാനസികാവസ്ഥ എന്തായിരിക്കുമെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ...?
സ്വന്തം ജീവനും സ്വത്തും രക്ഷിക്കുവാൻ വേണ്ടി ശ്രമിക്കുന്നതിനിടയിൽ അറിയാതെ പറ്റുന്ന മരണങ്ങളെ കൊലപാതകം എന്ന് വിളിക്കാൻ കഴിയുമോ...?
ഞങ്ങളുടെ താമസ സ്ഥലത്ത് നുഴഞ്ഞ് കയറിയ ശേഷം ഞങ്ങളുടെ വിലപ്പെട്ട ചില രേഖകൾ നശിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് അവർ ആദ്യമായി ഞങ്ങളെ തേടിയെത്തിയത്.
സാധാരണ കുറ്റവാളികൾ ഏതൊരു കുറ്റം ചെയ്താലും എന്തെങ്കിലും തെളിവുകൾ അവശേഷിക്കാറുണ്ടെന്നാണ് കേട്ടിട്ടുള്ളത്. സംഭവം നടന്ന സ്ഥലത്ത് അരിച്ചുപെറുക്കിയിട്ടും ഒരു വിരലടയാളം പോലും ഞങ്ങൾക്ക് തെളിവായി കിട്ടിയില്ല അതിൽ നിന്നും എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത് എന്തെന്നാൽ ഭീകരനാണവൻ കൊടും ഭീകരൻ.
കൊല്ലണം എന്ന് ഞങ്ങളിൽ ആരും തന്നെ ഉദ്ധേശിച്ചിരുന്നില്ല പക്ഷെ സംഭവിച്ച് പോയില്ലേ എന്ത് ചെയ്യുവാൻ കഴിയും അവരുടെ കൂട്ടത്തിൽ ഒരാളെ ഞങ്ങൾക്ക് കൊല്ലേണ്ടി വന്നു. അതിന് ഞങ്ങൾക്ക് അതിയായ കുറ്റ ബോധവും ഉണ്ടായിരുന്നു. എല്ലാം അവസാനിച്ചു എന്ന് കരുതി ഇരിക്കുമ്പോളാണ് പ്രതികാരം ചെയ്യുക എന്ന ലക്ഷ്യത്തോടെ വീണ്ടും അവരുടെ വരവ്. അത് അവസാനിച്ചതാവട്ടെ വീണ്ടും മൂന്ന് കൊലപാതകത്തിൽ . അവർക്ക് അവരുടെ കൂടെയുണ്ടായിരുന്ന മൂന്ന് പേരുടെ ജീവൻ കൂടി നഷ്ട്ടമാവാൻ ഞങ്ങൾ നിമിത്തമായി.

നിർഭാഗ്യം അല്ലാതെ എന്താണ് ഇതിനെ വിളിക്കേണ്ടത് എന്നെനിക്കറിയില്ല. പക്ഷെ ഒന്ന് മാത്രം ഞാൻ പറയാം ആരും തന്നെ കള്ളനും കൊലപാതകിയുമായിട്ട് ജനിക്കുന്നതല്ല ജീവിതത്തിലെ ചില സാഹചര്യങ്ങളാണ് മനുഷ്യനെ കള്ളനും കൊലപാതകിയും ആക്കുന്നത്.
ഞങ്ങളെ പോലെ തന്നെ അവർക്കും ഈ ഭൂമിയിൽ ജീവിക്കാൻ അവകാശം ഉണ്ട് പക്ഷെ അവരെ ഇനിയും ജീവിക്കാൻ അനുവദിച്ചിരുന്നെങ്കിൽ ഞങ്ങളുടെ ജീവൻ വലിയ അപകടത്തിൽ ചെന്നെത്തിയേനെ. ഞങ്ങൾക്ക് ഞങ്ങളുടെ ജീവൻ തന്നെയായിരുന്നു ഏറ്റവും വലുത്.
അവരുടെ പുറകിൽ പ്രവർത്തിക്കുന്ന ഭീകര സങ്കടന ഏതാണെന്ന ചോദ്യം ഇന്നും ഉത്തരമില്ലാതെ അവശേഷിക്കുകയാണ്.
സംഭവം നടക്കുന്നത് അങ്ങ് ദുബായിൽ, അത്യാധുനിക ആയുധങ്ങളും നിറയെ CID കളും റോന്തു ചുറ്റുന്ന ദുബായ് പോലീസിന്റെ മൂക്കിന് താഴെ. ഇതെല്ലാം ഉണ്ടായിട്ടും ദുബായ് പോലീസിന് പോലും ഞങ്ങളെ സഹായിക്കാൻ കഴിഞ്ഞില്ല.
പോലീസിനോട്‌ കാര്യങ്ങൾ വ്യക്തമാക്കിയിരുന്നെങ്കിൽ ഒരു പക്ഷെ അവർ ഞങ്ങളെ സഹായിച്ചേനെ പക്ഷെ പോലീസിന്റെ ഭാഗത്ത് നിന്നും കൂടുതൽ അന്യഷണങ്ങൾ ഉണ്ടായാൽ കൊലക്ക് പിന്നിൽ ഞാൻ പ്രവർത്തിച്ചില്ലെങ്കിലും സാക്ഷി എന്ന പേരിലോ മറ്റോ ഞാനും പ്രതിയാകും. ഇതൊരു കൊലപാതകം ആയതിനാൽ ഞങ്ങൾ ഇതിനെ സ്വയം ഒതുക്കി തീർക്കാൻ തീരുമാനിച്ചു.
കൊല്ലപ്പെട്ട ഭീകരന്റെ കൂട്ടരിൽ ഒരുവൻ ഇന്നലെ വീണ്ടും ഞങ്ങളെ തേടി വന്നിരിക്കുന്നു, ഞാൻ അല്ലെങ്കിൽ എന്റെ കൂട്ടുകാരെ ആക്രമിക്കുക അത് തന്നെയാണ് അവരുടെ ലക്ഷ്യം.
ഉറങ്ങുകയായിരുന്ന എന്റെ ദേഹത്ത് രണ്ട് കൈകൾ വന്നു പതിച്ചതും എന്നെ ആരോ തട്ടി വിളിക്കുന്നതാകുമെന്നാണ് ആദ്യം ഞാൻ കരുതിയത്. എനിക്ക് തെറ്റുപറ്റി ആരും എന്നെ വിളിച്ചതല്ല. അത് അവനാണ് ഏത് സമയവും എന്റെ നേരെ ചാടി വീഴുമെന്നു ഞാൻ പ്രതീക്ഷിച്ച ഭീകരന്റെ കറുത്ത കരങ്ങൾ.
ഞാൻ ഉറങ്ങുന്നതും കാത്തിരുന്ന് തക്കം പാർത്ത് ഇന്ന് എന്നെയും തേടി ഇവിടെ എത്തിയിരിക്കുന്നു
അതും ഈ പാതിരാത്രിയിൽ. ഉറക്കത്തിനിടയിൽ എന്നോ എന്റെ ശരീരത്തിൽ ഞാൻ പുതച്ചിരുന്ന പുതപ്പ് നീങ്ങിയിരുന്നതിനാൽ ആ ഭീകരന്റെ സാമിപ്യം എനിക്ക് വേഗത്തിൽ മനസ്സിലായി.
ഉറക്കത്തിലായിരുന്നെങ്കിലും ഒരു പട്ടാളക്കാരൻ അതിർത്തിയിൽ എത്രമാത്രം ജാഗ്രതയോടെ ഇരിക്കണം അതുപോലെ തന്നെ ഞാനും വളരെ ശ്രദ്ധയോടെയായിരുന്നു. വലിയൊരു വിപത്ത് അതിൽ നിന്നും രക്ഷപെട്ട സന്തോഷം.
ഒരു പക്ഷെ ആ സമയം അവസരോചിതമായി ഇടപെട്ടില്ലായിരുന്നെങ്കിൽ പിന്നീടുണ്ടാകുമായിരുന്ന കാര്യങ്ങളെ കുറിച്ച് ഓർത്ത് വിഷമിക്കാൻ മാത്രമേ കഴിയുമായിരുന്നുള്ളൂ. മാന നഷ്ട്ടം, ധന നഷ്ട്ടം എല്ലാത്തിലും ഉപരിയായി എന്റെ വിലപ്പെട്ട ജീവൻ അമ്പമ്പോ ഓർക്കുമ്പോൾ തന്നെ പേടിയാകുന്നു
ആ ഭീകരന് എന്നോടെന്തെങ്കിലും മുൻ വൈരാഗ്യം ഉണ്ടായിരിക്കാൻ വഴിയില്ല. അവനെയോ അവന്റെ കൂട്ടുകാരനെയോ അവന്റെ സങ്കത്തിലെ ഒരാളെ പോലും ഞാൻ ഉപദ്രവിച്ചിട്ടില്ല. പറഞ്ഞ് വരുമ്പോൾ ഇതും കൂടി പറയണമല്ലോ ഒരിക്കൽ ഞാൻ അവരുടെ കൂടെയുള്ള ഒരുത്തനെ ശരിക്ക് ഒന്ന് പേടിപ്പിച്ച് വിട്ടിരുന്നു എന്നതൊഴിച്ചാൽ യാതൊരു പ്രകോപനവും എന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.
പ്രവാസികളുടെ ഒരു കഷ്ട്ടപ്പാടെ.. ഗൾഫിൽ എത്തിയിട്ടും ഇങ്ങനെയുള്ള കൊടും ഭീകരന്മാർ നമുക്ക് ചുറ്റിലും കൂടിയിരിക്കുന്നു. എവിടെ ചെന്നാലും സ്വസ്ഥതയില്ല.
കഴിഞ്ഞ രണ്ടാഴ്ച്ച മുമ്പ് ഞാൻ താമസിക്കുന്ന റൂമിലെ തന്നെ മറ്റൊരാളും ആ ഭീകരന്റെ അക്രമത്തിനിരയായി അക്രമിച്ച ശേഷം വിദഗ്ദ്ധമായി ഓടിപ്പോവുക എന്ന വളരെ വൃത്തികെട്ട സ്വഭാവമുള്ള അവനെ അന്ന് പിടികൂടാനായില്ല.
ഞങ്ങളുടെ ധനം അപഹരിക്കലായിരുന്നു അവന്റെ ലക്ഷ്യമെങ്കിൽ കൊള്ളക്കാരാണെന്ന് വിളിക്കാമായിരുന്നു. ഇത് അങ്ങനെയല്ലാലൊ ഞങ്ങളിൽ ഒരുത്തനെ ആക്രമിക്കുക എന്ന വ്യക്ത്തമായ ലക്ഷ്യത്തോടെയാണ് രണ്ടാമതായി അവന്റെ വരവ്. അവർക്ക് പല രാജ്യങ്ങളിലും ശക്തമായ സങ്കടനകൾ ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്. ഒന്നുകിൽ ആരെങ്കിലും കൊട്ടേഷൻ കൊടുത്ത് പറഞ്ഞയച്ചത് അല്ലെങ്കിൽ മുമ്പൊരിക്കൽ ഞങ്ങളുടെ താമസ സ്ഥലത്ത് കയറി വന്ന് ഞങ്ങളുടെ വിലപ്പെട്ട രേഖകൾ നശിപ്പിക്കുവാൻ ശ്രമിക്കുന്നതിനിടയിൽ എന്റെ കൂട്ടുകാരൻ വളരെ മൃഗീയമായി ആക്രമിച്ച് കൊന്ന ഭീകരന്റെ കൂട്ടരിൽ ആരെങ്കിലും പ്രതികാരം ചെയ്യാൻ ഇറങ്ങിയിരിക്കുന്നു.
അതിന് മുമ്പ് മറ്റൊരു കാര്യം ഞാൻ പറയാം. ദുബായിലെ പോലീസിന് പോലും പിടികൊടുക്കാതെ നടക്കുകയായിരുന്ന ഭീകരനെ ഞങ്ങളുടെ താമസസ്ഥലത്ത് മോഷണം നടത്താൻ ശ്രമിക്കുന്നതിനിടയിൽ എന്റെ ഈ കൂട്ടുകാരാൻ ഏകദേശം രണ്ട് മാസങ്ങൾ മുമ്പ് വധിച്ചിരുന്നു. വധിച്ചുവെന്ന് മാത്രമല്ല അതിന്റെ ഉത്തരവാദിത്തം താൻ ഏട്ടെടുത്തിരുക്കുന്നു എന്ന് ഫെയ്സ് ബുക്ക്, വാട്ട്സ് ആപ്പ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. തങ്ങളുടെ കൂട്ടത്തിൽ ഒരാളെ കൊന്നതിനും ഭീകരന്റെ ബോഡി പോലും വിട്ട് കൊടുക്കാതെ പരസ്യമായി അപമാനിച്ചതിനും പ്രതികാരം വീട്ടുക എന്ന ലക്ഷ്യത്തോടെ അവരുടെ കൂട്ടത്തിലെ ചിലർ ഇതിന് മുമ്പും വന്നിരുന്നു.
തുടർന്ന് എന്താണ് സംഭവിച്ചത് ഞാൻ പറയാം
രണ്ട് ആഴ്ച്ച പുറകോട്ട് പോകുമ്പോൾ കാര്യങ്ങൾ ഇങ്ങനെയാണ് സംഭവിച്ചത്. നേരം വെളുക്കാൻ മണിക്കൂറുകൾ മാത്രംബാക്കിയുണ്ടായിരുന്നു ആ സമയം എന്റെ കൂട്ടുകാരാൻ കൂർക്കം വലിച്ച് ഉറങ്ങുകയായിരുന്നു. റൂമിൽ എ സി ഉള്ളതിനാൽ പുതപ്പിനെ ശരിക്കൊന്നു പുതച്ച് നന്നായി ഉറങ്ങുകയായിരിക്കണം. ഏകദേശം രാത്രി മൂന്ന് മണിവരെ അവൻ മൊബൈലിൽ ഗെയിമും കളിച്ച് ഇരിക്കുന്നത് ഞാനും കണ്ടിരുന്നു. അന്നും പതിവ് പോലെ ഗയിം കളിച്ച് യൂറ്റുബിൽ കോമഡികളും കണ്ടു ചിരിച്ച് അവസാനം കമ്പ്യൂട്ടറിന്റെ മൌസിന്റെ ബട്ടന് മുകളിൽ കൈകൾ വെച്ച് ഉറങ്ങും.
അന്നും അങ്ങനെ തന്നെയാകും ഉറങ്ങിയതെന്നു തോനുന്നു.

ഇനിയാണ് കഥ തുടങ്ങുന്നത്. കഥയല്ലിത് ജീവിതം പച്ചയായ മനുഷ്യ ജീവിതത്തിലേക്ക് ഒരെത്തിനോട്ടം. ഞാൻ അവന് മുമ്പേ ഉറങ്ങിയിരുന്നു. നമ്മളെല്ലാവരും ഒരേ സ്ഥലത്ത് ജോലി ചെയ്യുന്നവരായിരുന്നു.
ചങ്ങാതിയുടെ ഉറക്ക സമയവും രാവിലെ എഴുന്നേൽക്കുന്ന സമയവും വളരെ കൃത്യമായി കണക്ക് കൂട്ടി രാത്രിയുടെ മറവിൽ വളരെ ഇന്റലിജന്റായ ആ ഭീകരൻ പതുക്കെ ആരുമറിയാതെ ലക്ഷ്യത്തിലേക്ക് അടുക്കുകയായിരുന്നു.
ഉറക്കത്തിലേക്ക് വഴുതി വീണുപോയ എന്റെ കൂട്ടുകാരൻ. ഈ സമയം കട്ടിലിലേക്ക് പതുക്കെ നുഴഞ്ഞ് കയറിയശേഷം തന്റെ ശത്രു ഉറക്കം നടിക്കുകയല്ല ഉറങ്ങിയെന്ന് പൂർണമായും ഉറപ്പാക്കിയ ശേഷം കയ്യിൽ കരുതിയിട്ടുള്ള ആയുധം പതുക്കെ പുറത്തേക്ക് എടുത്തു. പ്രത്യേക പരിശീലനം ലഭിച്ച് കഴിവ് തെളിയിച്ച ഒരാൾക്ക് മാത്രം ചെയ്യാൻ കഴിയുന്ന അത്രക്ക് മികവോടെ കാര്യങ്ങൾ ഭംഗിയായി ചെയ്തു. ഉറങ്ങിക്കിടക്കുകയായിരുന്ന എന്റെ ചങ്ങാതിയെ ആക്രമിച്ചതിന് ശേഷം യാതൊരു വിധത്തിലുള്ള ശബ്ദവും കേൾപിക്കാതെ അക്രമത്തിന് ഉപയോഗിച്ച തന്റെ ആയുധവുമായി സംഭവ സ്ഥലത്ത് നിന്നും ഭീകരൻ അന്ന് രക്ഷപെട്ടു.
നേരം വെളുക്കുന്നത് വരെ ഞാൻ ഒന്നും അറിഞ്ഞിരുന്നില്ല. രാവിലെയാണ് ആ വാർത്ത ഞാൻ അറിയാനിടയായത്‌.
എടാ എന്റെ കാൽ ആ ഭീകരൻ അക്രമിച്ചു.
ഞാൻ ചോദിച്ചു ആരാണെന്ന് വല്ല പിടിയും കിട്ടിയോ...?
ഒരാൾ ഓടുന്നത് പോലെ എനിക്ക് തോന്നിയെന്ന് എന്നോട് പറഞ്ഞു..
ഞാൻ വീണ്ടും ചോദിച്ചു
സ്വന്തം കാൽ ഇത്തരത്തിൽ അക്രമിക്കപെട്ടിട്ടും നിങ്ങൾ അറിഞ്ഞില്ലേ..?
ഞാൻ കരുതി സ്വപ്നമാണ് എന്ന് മറുപടി പറഞ്ഞു
സ്വപ്നമോ ഞാൻ വീണ്ടും ചോദിച്ചു..?
സ്വപ്നത്തിൽ ഞാനൊരു പട്ടാളക്കാരനായിരുന്നു അങ്ങനെ യുദ്ധത്തിനിടയിൽ ഞാൻ ഏതോ ഒരു കമ്പി വേലി ചാടി കടക്കുമ്പോൾ എന്റെ വിരൽ മുറിയുന്നതായിട്ട് തോന്നുകയായിരുന്നു.
എനിക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല.
അല്ലെങ്കിലും ആരാന്റെ അമ്മക്ക് പ്രാന്ത് പിടിച്ചാൽ കാണാൻ നല്ല ചേലാണ്.
അക്രമത്തിന് ഇരയായതിനാൽ രണ്ട് ദിവസത്തോളം എന്റെ ചങ്ങാതിക്ക് ജോലിയിൽ പ്രവേശിക്കാൻ സാധിച്ചില്ല.
ഭീകരനെ പറ്റി പറയുകയാണെങ്കിൽ ഒരുപാട് പറയാനുണ്ട് എങ്കിലും ചുരുക്കി പറഞ്ഞാൽ...
ഉണ്ടക്കണ്ണുകൾ, കപ്പടാ മീശ, കൈകളിൽ മൂർച്ചയേറിയ ആയുധം, കുതറി ഓടി രക്ഷപെടാൻ പ്രത്യേക പരിശീലനം ലഭിച്ചവൻ, തെളിവുകൾ ബാക്കിയാക്കാതെ രക്ഷപ്പെടാൻ കഴിവുള്ളവൻ, ഒളിപ്പോർ ആക്രമങ്ങളിൽ പ്രത്യേക പരിശീലനം,ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ ആർക്കും എത്തിപ്പെടുവാൻ പോലും കഴിയാത്ത ഒളിത്താവളങ്ങൾ അങ്ങനെ വിശേഷണങ്ങൾ ഒരുപാടുള്ള ഭീകരൻ. ഏതു സമയവും ആരും അവന്റെ അക്രമത്തിന് ഇരയാവാം.
ദുബായ് പോലീസിന് പോലും പിടികിട്ടാ പുള്ളിയെയാണ്‌ രണ്ട് മാസങ്ങൾക്ക് മുമ്പ് എന്റെ കൂട്ടുകാരാൻ വളരെ നിസ്സാരമായി വധിച്ചത്. ആ കൊലപാതകത്തിന് ശേഷം അങ്ങനെയൊരു കൊല കൊല നടത്തിയതിന്റെ ഭയമോ കുറ്റബോധമോ ഒന്നും അവന്റെ മുഖത്ത് കാണാനില്ല.
പിന്നീട് ആ ഭീകരാക്രമണത്തിനെ ചുറ്റിപറ്റി ഞങ്ങൾ അന്വേഷണം നടത്തിയെങ്കിലും യാതൊരു പുരോഗതിയും ഉണ്ടായതുമില്ല. തെളിവുകളുടെ അഭാവം കാരണം അന്യഷണങ്ങൾ പാതി വഴിയിൽ ഉപേക്ഷിക്കപെട്ടിട്ടുണ്ടാവാം എന്ന് ഞാൻ കരുതി. പിന്നീട് അതിനെ പറ്റിയുള്ള ചർച്ചകളും ഒന്നും തന്നെ ഉണ്ടായിട്ടുമില്ല. എല്ലാം അവസാനിച്ചു എന്ന് ഞാനും മനസ്സിൽ കരുതിയിരിക്കുകയായിരുന്നു.
ദിവസങ്ങളും ആഴ്ച്ചകളും കടന്നുപോയി.

കഴിഞ്ഞ ആഴ്ച്ച ഞങ്ങൾ ജോലി കഴിഞ്ഞ് വരുന്ന സമയം ഒരു അനക്കം കേട്ടാണ് ഞങ്ങൾ തിരിഞ്ഞ് നോക്കിയത്. എന്താണെന്നറിയാൻ തിരച്ചിൽ നടത്തുന്നതിനിടയിലാണ് ഞങ്ങളിൽ പെട്ട ഒരാൾ ആ രംഗം കാണാനിടയായത്. ഞങ്ങളെ ആക്രമിക്കുക എന്ന ലക്ഷ്യത്തോടെ മൂന്ന് ഭീകരർ സർവ്വ ആയുധങ്ങളോടും കൂടി ഒളിഞ്ഞിരിക്കുന്നു.

എന്ത് ചെയ്യണം എങ്ങോട്ട് ഓടണം ആരുടെ സഹായം തേടണം എന്നൊന്നും ചിന്തിച്ച് സമയം കളയുവാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. വിയറ്റ്‌നാം യുദ്ധങ്ങളിൽ ഗറില്ലകൾ സ്വീകരിക്കാറുള്ള ഒളിപ്പോർ തന്ത്രം പയറ്റുക എന്ന ലക്ഷ്യത്തോടെയാവണം ആ ഭീകരരുടെ വരവ് എന്ന് എനിക്ക് തോന്നി.
നേരിട്ട് ആണുങ്ങലെപോലെ ഞങ്ങളുടെ മുന്നിൽ വന്നാൽ ഒരുത്തനും ജീവനോടെ തിരിച്ച് പോകുകയില്ല എന്ന് ഒളിഞ്ഞിരിക്കുന്ന ഭീകരന്മാർക്ക് വ്യക്തമായി അറിയാം. ഇതിന് മുമ്പ് ഞങ്ങളോട് നേരിട്ട് മുട്ടാൻ വന്ന അവസരങ്ങളിലെല്ലാം അവരുടെ കൂട്ടത്തിൽ ഒരാളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. ഒളിഞ്ഞിരുന്നും രാത്രിയുടെ മറവിലും ഞങ്ങളെ ആക്രമിക്കുക തുടങ്ങിയ
മാർഗങ്ങൾ അവർ സ്വീകരിച്ചതും അതുകൊണ്ട് തന്നെയാവും.
പാകിസ്ഥാൻ തീവ്രവാദികളുടെ കാര്യം പറഞ്ഞത് പോലെയാണ് ഇവരും ഒളിഞ്ഞും പതുങ്ങിയും ആക്രമിക്കുന്നത് കൊണ്ട് യാതൊരു വിധ വിട്ടുവീഴ്ച്ചകൾക്കും ഞങ്ങൾ തയ്യാറായില്ല.
ഒളിഞ്ഞിരുന്ന മൂന്ന് ഭീകരരെയും ഞങ്ങളുടെ കൂടെയുള്ള ഒരാൾ വളരെ വിധഗ്ദ്ധമായി ഒരിടത്ത് ബന്ധിച്ചു.
ബുദ്ധി പൂരവ്വമായി കാര്യങ്ങൾ കൈകാര്യം ചെയ്തതിനാൽ മൂന്ന് ഭീകരന്മാരെയാണ് ഞങ്ങൾക്ക് പിടികൂടാനായത്. പിന്നീട് ഭീകരന്മാരെ
എങ്ങനെ കൈകാര്യം ചെയ്യുമെന്ന ആശങ്കയിലാരുന്നു. ഒരുത്തനെപോലും രക്ഷപെടാൻ അനുവദിക്കരുതെന്ന് ഞങ്ങൾക്ക് പ്രത്യേക നിർദേശം ലഭിക്കുകയും ചെയ്തു.
രാജ്യ ദ്രോഹികളെ ഒരിക്കലും നിയമത്തിന് പോലും വിട്ട് കൊടുക്കരുത് shoot at sight അതാണ്‌ വേണ്ടത്.
തടവ് ശിക്ഷക്ക് തടങ്കലിൽ പാർപിച്ചാൽ തുരംഗങ്ങൾ നിർമിച്ച് രക്ഷപെടാനുള്ള സാധ്യത കണക്കിലെടുത്ത് വധ ശിക്ഷയിൽ കുറഞ്ഞ യാതൊരു ശിക്ഷയും ഇവർ അർഹിക്കുന്നില്ല.
MM മണി യുടെ വാക്കുകൾ കടമെടുത്താൽ വണ്‍ ടൂ ത്രീ ഒന്നിനെ കുത്തിക്കൊന്നു ഒന്നിനെ തല്ലിക്കൊന്നു മൂന്നാമാത്തവനെ ചവിട്ടിയും കൊന്നു.
മൂന്ന് ഭീകരന്മാരെയും വിധി ഉടനെ നടപ്പാക്കി.
നാട്ടിൽ നിന്നും ഗൾഫിലേക്ക് വരുന്നതിന് മുമ്പ് ആയിരുന്നെങ്കിൽ പാസ്പോർട്ട്‌ എലി തിന്നാലും സങ്കടമില്ല ഇതിപ്പോൾ ഇവിടെ നിന്നും വീട്ടിലേക്ക് പോകുവാൻ നോക്കുമ്പോൾ ഞങ്ങളുടെ പാസ്പോർട്ട്‌ എങ്ങാനും എലി കടിച്ചാൽ ഇനിയും ഞങ്ങൾ MM മണിയുടെ പ്രസംഗം കേൾക്കും.
തുരപ്പന്മാരായ മൂന്ന് ഭീകരരെയാണ് ഇന്നലെ തല്ലികൊന്നത്.
അവനാണ് ഇന്നലെ ഞാൻ ഉറങ്ങുമ്പോൾ പ്രതികാര ദാഹിയായി എന്റെ ദേഹത്ത് ചാടിക്കയറി താന്ധവമാടാൻ ശ്രമിച്ചതും എന്റെ ഉറക്കം തല്ലിക്കെടുത്തിയതും.

എലി ഒരു ഭീകരനോ എന്നാണ് ചിന്തിക്കുന്നതെങ്കിൽ ചില സാഹചര്യങ്ങളിൽ അതെ എന്നാണ് എനിക്ക് പറയാനുള്ളത്.........
എന്തൊക്കെയായിരുന്നു പുകില് മലപ്പുറം കത്തി, വടിവാൾ, അമ്പും വില്ലും, മെഷീൻ ഗണ്‍..
......അങ്ങനെ പവനായി ശവമായി.....

No comments:

Post a Comment