Translate

09 December, 2015

അനശ്വരമീ കാനന സ്നേഹം...

മരം ചാടി നടക്കുന്ന കുരങ്ങനെയും തൊടിയിൽ അലസമായി പാറി നടക്കുന്ന പക്ഷികളെയും മരച്ചില്ലകളിൽ തൂങ്ങിയാടുന്ന കടവാതിലുകളെയും തുള്ളി ച്ചാടി നടക്കുന്ന അണ്ണാറക്കണ്ണൻമാരെയും ഒത്തൊരുമയും സ്നേഹവും പഠിപ്പിച്ചത് ആരാണ്...?

നമ്മൾ മനുഷ്യർക്ക് അവരുടെ കൂടെ ഏതാനും നിമിഷങ്ങൾ ചിലവഴിക്കാം. ഇവരുടെ മുന്നിൽ തലയുയർത്തി നടക്കുവാൻ ഇനിയെന്നാണ് നമുക്ക് സാധിക്കുക.
മനുഷ്യ സമൂഹം മറന്ന് പോയ കാര്യങ്ങൾ സ്നേഹവും ഒത്തൊരുമയും ഒരുപക്ഷെ മൃഗങ്ങളെ കണ്ടെങ്കിലും ഈ ഗുണങ്ങളെല്ലാം നമുക്ക് തിരികെ ലഭിച്ചെങ്കിൽ നന്നായിരുന്നു.
ഈ ഗുണങ്ങളെല്ലാം നമുക്കും പണ്ട് ഉണ്ടായിരുന്നു പക്ഷെ ജീവിതത്തിൽ എന്തൊക്കെയോ ആയിത്തീരുവാൻ പരസ്പരം മത്സരിക്കുന്നതിനിടയിൽ എവിടെയോ വെച്ച് നമ്മുടെ കയ്യിൽനിന്നും ഇജ്ജാതി ഗുണങ്ങൾ പലതും നഷ്ട്ടപെട്ടിരിക്കുന്നു.



സ്നേഹിക്കുവാനും സ്നേഹിക്കപെടുവാനും പണത്തിന്റെയോ പ്രശസ്തിയുടെയോ ആവശ്യമുണ്ടായിരുന്നെങ്കിൽ ഇതൊന്നും ഇല്ലാതെ കാട്ടിൽ കഴിയുന്ന മൃഗങ്ങൾക്ക് എങ്ങനെയാണ് ഇത്രയധികം സ്നേഹിക്കാൻ കഴിയുന്നത്.

പണവും ജാതിയും മതവും ഭാഷയും പദവികളും ഒന്നും തന്നെ മനുഷ്യനെ മനുഷ്യനാക്കുന്നില്ല പകരം അവനെ മറ്റാരോ ആക്കിതീർക്കുകയാണ് ചെയ്തത്. പണത്തിനും പദവികൾക്കും വേണ്ടി ഓടുന്നതിനിടയിൽ മനുഷ്യർക്ക്‌ സ്നേഹിക്കുവാൻ സമയം ലഭിക്കുന്നില്ത.

ബുദ്ധിയുടെ കാര്യത്തിലും സ്വഭാവത്തിലും പെരുമാറ്റത്തിലും ജീവിത രീതിയിലും വിവേചന ബുദ്ധിയുടെ കാര്യത്തിലും മൃഗങ്ങളിൽ നിന്നും ഉയർന്ന നിലവാരം പാലിക്കുന്നവരാണ് മനുഷ്യ സമൂഹം.




മനുഷ്യൻ എന്ന് വിളിക്കപ്പെടുവാൻ എന്തൊക്കെയോ കുറവുകൾ ഉള്ളവരെ എങ്ങനെ മനുഷ്യ സമൂഹത്തിൽ ഉൾപ്പെടുത്തും. മൃഗങ്ങളോട് പോലും താരതമ്യം ചെയ്യുവാൻ പറ്റാത്ത മനുഷ്യരെ പറ്റി ദിനവും കേൾക്കുന്ന വാർത്തകൾ മനുഷ്യ സമൂഹത്തെ ലജ്ജിപ്പിക്കുന്നു.

വിളിക്കുവാൻ പേരോ പറയാൻ മതങ്ങളോ ജാതിയോ ഗോത്രമോ കുലമോ നാളോ നക്ഷത്രമോ
ഇതൊന്നും ഇല്ലാഞ്ഞിട്ടും മൃഗൾക്കിടയിൽ സ്നേഹത്തിന് മങ്ങലേൽക്കുന്നില്ല.





മതങ്ങളും മത ഗ്രന്ഥങ്ങളും മനുഷ്യരോട് സ്നേഹിക്കുവാൻ കൽപ്പിക്കുമ്പോൾ പുതിയ തലമുറ ജാതിയുടെയും മതത്തിന്റെയും പേരിൽ പരസ്പരം രക്തം ചിന്തുന്നു.
അർഹതയില്ലാത്തവർ ജാതിയുടെയും മതത്തിന്റെയും തലപ്പത്ത് കയറിക്കൂടിയപ്പോൾ എരി തീയിൽ എണ്ണ ഒഴിക്കുന്ന സമീപനം കൂടെയായിരിക്കുന്നു.
വിഡ്ഢിത്തങ്ങൾ മാത്രം വിളിച്ച് കൂവുന്ന നേതാക്കൾ പറയുന്നതെന്തും കണ്ണുമടച്ച് വിശ്വസിക്കുവാൻ തങ്ങളുടെ നട്ടെല്ല് ആർക്കോ വേണ്ടി പണയപ്പെടുത്തിയിരിക്കുന്ന ജനങ്ങളിൽ ഒരു വിഭാഗം തയ്യാറാവുമ്പോൾ വിഡ്ഢികളുടെ രാജാവെന്ന് ഉറക്കനെ വിളിച്ച് കൂവണമെന്നു തോന്നും.
ക്ഷീരമുള്ളോരകിടിൻ ചുവട്ടിലെന്നാകിലും ചോര തന്നെ കൊതുകിന്ന് കൗതുകം.
നേരായതും സത്യസന്തവുമായ വാർത്തകളെ വളച്ചൊടിച്ച് എന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുവാൻ വേണ്ടി കച്ചകെട്ടി ഇറങ്ങിയ മാധ്യമ ധർമ്മം മറന്നുപോയ മാധ്യമങ്ങളും.
കോഴിക്കോട് നടന്നത് ഓർമയില്ലേ കൂട്ടുകാരെ.
രണ്ട് മനുഷ്യ ജീവനുകൾ മരണക്കയത്തിൽ മുങ്ങിത്താഴുമ്പോൾ രക്ഷപ്പെടുത്തുവാൻ വേണ്ടി ഓടിയെത്തി അവസാനം മരണ വെപ്രാളത്തിൽ ആഴങ്ങളിലേക്ക് ചവിട്ടി താഴത്പെട്ട് മരണത്തിന് കീഴടങ്ങേണ്ടി വന്ന യുവാവ്.
മരണ ശേഷം ജീവന്റെ വിലയായി അയാൾക്ക് സർക്കാർ നൽകിയ പണത്തിനെ പോലും വർഗീയതയുടെ കണ്ണുകളാൽ കാണുവാൻ ആർക്കാണ് കൂട്ടരേ കഴിയുക.
ഒരാളുടെ ജീവനേക്കാൾ വലിയതായി ഏതൊരാൾക്കും ഈ ലോകത്ത് മറ്റൊന്നും ഉണ്ടാവുകയില്ല. ജാതിയും മതവും പുലമ്പാൻ വേണ്ടി മാത്രം വാ തുറക്കുന്ന വിഡ്ഢികുശ്മാണ്ടം പറഞ്ഞത് നിങ്ങളും കേട്ടിരുന്നില്ലേ..?
മരണത്തിന്റെ ചൂടാറുന്നതിന് മുമ്പ് തന്നെ അതിന്റെ പേരിൽ ജാതിയും മതവും പറഞ്ഞ് വോട്ടുകൾ നേടുവാൻ വേണ്ടി കഴുകൻ കണ്ണുള്ളവർ മത്സരിച്ചു.
ജാതിയുടെയും സാമൂഹിക തിന്മകളെയും പൊരുതി തോൽപിച്ച ശ്രീ നാരായണ ഗുരു ദേവന്റെ പ്രതിമയും ആദർശങ്ങളും മുൻനിർത്തി ഒന്ന് പറഞ്ഞ് രണ്ടാമതായി വായിൽ നിന്നും വീഴുന്നതാവട്ടെ ജാതിയുടെ പേരിൽ തമ്മിലടിപ്പിക്കുന്ന തീ തുപ്പുന്ന വാക്കുകൾ.
നാവുകൾക്ക് എല്ലില്ലാത്തതിനാൽ വായിൽ തോനുന്നതെല്ലാം വിളിച്ച് പറയുന്ന സംസ്കാരമില്ലാത്തവരെയാണല്ലോ പലരും നേതാക്കളായി വാഴിക്കുന്നത് .
സാമൂഹിക മാധ്യമങ്ങളിൽ വർഗീയതയും നുണ പ്രചരണങ്ങളും നടത്തി ആഘോഷിക്കുമ്പോൾ നമ്മുടെ ദേശീയതയും മതേതരത്വവുമെല്ലാം തകർന്ന് പോവുകയല്ലേ ചെയ്യുന്നത്.
ഇഷ്ട്ടമുള്ള ഭക്ഷണം കഴിച്ചതിന്റെ പേരിൽ ഒരു കൂട്ടരെ മറ്റൊരു വിഭാഗം മൃഗീയമായി കൊലചെയ്തു.
പ്രാർത്ഥനക്കായി അമ്പലത്തിൽ കയറുവാനെത്തിയ ദളിതനെ ജാതിയുടെ പേരിൽ പച്ചക്ക് കത്തിച്ചു.
വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന പാവപ്പെട്ട ഒരു കുടുംബത്തെ കുട്ടികളെയടക്കം ചുട്ടുകൊന്നു.
കൊന്ന പാപം തിന്നാൽ തീരുമെന്ന് കേട്ടിട്ടുണ്ട് ആ പിഞ്ച് കുട്ടികളുടെ കത്തിയെരിഞ്ഞ മൃതശരീരം തിന്നുവാൻ അവർ ദയ കാണിക്കണം അങ്ങനെയെങ്കിലും ആ പാപം അവരിൽ നിന്നും ഒഴിവാകട്ടെ.
കേൾക്കാൻ പാടില്ലാത്തത് കേട്ടിട്ടും കാണാൻ പാടില്ലാത്തത് കണ്ടിട്ടും തുറക്കാത്ത കണ്ണുകൾ.
ഭരണ കർത്താക്കൾ തന്നെ രാജ്യത്തെ ജനങ്ങളുടെ മനുശ്യാവകാശത്തിലും ഭക്ഷണ സ്വാതന്ത്രിത്തിൽ പോലും കൈകടത്തലുകൾ ഉണ്ടായിട്ടും ഉയരാൻ മടിക്കുന്ന കൈകൾ. ആർക്കോ വേണ്ടി എന്നോ പണയപ്പെടുത്തിയ നട്ടെല്ലിനെ തിരികെ എടുത്തില്ലെങ്കിൽ എല്ലാം സംഭവിക്കുമ്പോൾ നോക്കു കുത്തികളെപോലെ നിന്നിട്ട് അവസാനം ദു:ഖിക്കാൻ മാത്രമേ കഴിയൂ.
സദാചാരത്തിരെ വാതോരാതെ പ്രസംഗിച്ചും തെരുവിൽ അശ്ലീല ചുംബന സമരങ്ങളും നടത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിട്ടും നടന്നവർ തന്നെ പെണ്‍ വാണിഭങ്ങൾക്ക് തന്റെ സ്വന്തം ഭാര്യയെ പോലും ഓണ്‍ ലൈൻ മാർക്കറ്റിൽ വിലപേശി വിറ്റിരിക്കുന്നു.
വേലി തന്നെ വിളവ് തിന്നുക എന്നതിന് ഇതിൽപരം എന്ത് തെളിവാണ് വേണ്ടത്.
നാഥനില്ലാത്ത സമരമായി ചുംബന സമരം ഇനിയെങ്കിലും അവസാനിക്കുമെന്ന് വിശ്വസിക്കാം.
നമുക്ക് എന്തൊക്കെയോ ചെയ്യുവാൻ കഴിവുകൾ ഉണ്ടായിട്ടും നാം സ്വയം ഉൾവലിയുന്നു.
ആരൊക്കെയോ നമ്മളെ നിയന്ത്രിക്കുന്നു ജാതിയും മതങ്ങളും നമ്മളെ ചങ്ങലകളിൽ കെട്ടിയിട്ടിരിക്കുന്നു.
പ്രായമുള്ളവരെ ഭാഹുമാനിക്കുവാനും അവരുടെ വാക്കുകളെ ചെവികൊള്ളാനും മനസ്സ് അനുവദിക്കുന്നില്ല, കുടുംബങ്ങളെല്ലാം ചിന്നഭിന്നമായിപോകുന്നു.
ഫേസ് ബുക്കിലും വാട്ട്സ് ആപ്പിലും എണ്ണിയാൽ തീരാത്ത സൗഹൃദങ്ങൾ അതിൽ പകുതിയും പേരുകൾ പോലും അറിയാത്തവരും നേരിൽ കണ്ടാൽ സംസാരിക്കാത്തവരും.
ശാസ്ത്രവും സാങ്കേതിക വിദ്യകളും പുരോഗമിച്ച് മുന്നോട്ട് കുതിക്കുമ്പോൾ നമ്മുടെ സംസ്കാരം പുറകോട്ട് പോവുകയാണ്.
ആരും തന്നെ നമ്മുടെ താഴേക്കിടയിൽ സമൂഹത്തിലേക്ക് നോക്കുവാൻ ഇഷ്ട്ടപെടുന്നില്ല.
ഒരു നേരത്തെ ഭക്ഷണം കിട്ടാതെ ഉറങ്ങാൻ വീടുകളില്ലാതെ മക്കൾക്ക് വിദ്യാഭ്യാസം പോലും നൽകാൻ കഴിയാതെ എത്രയോ കുടുംബങ്ങൾ. നമ്മൾ ആവശ്യം കഴിഞ്ഞ് വലിച്ചെറിയുന്ന ഭക്ഷണങ്ങൾക്ക് വേണ്ടി തെരുവ് നായ്ക്കളോടൊപ്പം ചവറുകൂനയിൽ ഭക്ഷണം തിരയുന്ന കുട്ടികൾ.
അച്ഛനെയോ അമ്മയെയോ ചൂണ്ടി കാണിക്കുവാൻ ഇല്ലാത്തവർ, ആൻഡ്രോയിടും ഐ ഫോണുകളും കണ്ടിട്ട് പൊലുമില്ലാത്തവർ.
അവർ ഇങ്ങനെയൊക്കെ ആയിപ്പോയത് ഒരിക്കലും അവരുടെ കുറ്റമല്ല നമ്മളും അത്പോലെയൊക്കെ ആയിത്തീരാതിരുന്നത് നമ്മുടെ കഴിവുകൾ കൊണ്ടുമല്ല.
നമുക്ക് ഉള്ളതൊന്നും അവർക്ക് ഇല്ല. നാം ജനിച്ചതും വളർന്നതും ഒരു കുടുംബത്തിലാണ്. അമ്മയും അച്ഛനും സഹോദരനും സഹോദരിയും എല്ലാം അടങ്ങുന്ന കുടുംബം. നമുക്ക് ജന്മദിനങ്ങൾ കൊണ്ടാടുവാൻ ജന്മദിനങ്ങളുണ്ട്. ഓണവും പെരുന്നാളും ഉയർന്ന ജീവിത നിലവാരങ്ങളും വിദ്യാഭ്യാസവും എല്ലാം ഉണ്ട്.
ഈ പറഞ്ഞതൊന്നും ജീവിതത്തിൽ അനുഭവിക്കുവാൻ വിധിക്കപെട്ടിട്ടില്ലാത്തവരെ നമ്മൾ ഏത് പേരിനാൽ അഭിസംഭോതന ചെയ്യും. തെരുവുകളിൽ ജനിച്ച് വീണ് പേരും നാളും അച്ഛനും അമ്മയും ഇല്ലാത്ത ബാല്യങ്ങളെ നാം എന്ത് വിളിക്കണം.
തെണ്ടികൾ എന്ന് വിളിക്കപെടുവാൻ ഇഷ്ട്ടപെടുന്ന ജന്മങ്ങൾ ഈ ഭൂമിയിൽ ആരും തന്നെ ഇല്ലെങ്കിലും അവരെ പലരും തെണ്ടികൾ എന്നല്ലേ വിളിക്കാറ്.
തെരുവുകളിൽ ജീവിതം തള്ളിനീക്കുന്നവരെ സഹായിക്കുന്ന മനുഷ്യരും നമുക്കിടയിൽ ഒരുപാടുണ്ട്.
രണ്ട് വ്യത്യസ്ഥ മത വിഭാഗങ്ങൾ തമ്മിൽ സ്നേഹിക്കുന്നതും വിവാഹം ചെയ്യുന്നതും മഹാപാപമായി കണ്ട് അതിനെതിരെ വർഗീയ വിഷ പാമ്പുകളായ ചില കാട്ടാളന്മാർ സ്നേഹത്തെ ലൗ ജിഹാതെന്ന് പേരിട്ട് വിളിച്ചുവെങ്കിലും കളങ്കമില്ലാത്ത സ്നേഹത്തിന്റെ ജീവിക്കുന്ന സ്മാരകമായ എത്രയോ കാഞ്ചന മാലമാരും മൊയ്തീനും നമുക്കിടയിൽ ഉണ്ടായിട്ടുണ്ട്.
ഫേസ് ബുക്കുകൾ ഉപയോഗിച്ച് ചതിക്കുഴികൾ സൃഷ്ട്ടികുമ്പോഴും ചെന്നൈയിലെ പ്രളയത്തിൽ അകപെട്ടവർക്ക് ഭക്ഷണവും സഹായവുമായി എത്തിയതും മറ്റൊരു നന്മ നിറഞ്ഞ ഫേസ് ബുക്ക് കൂട്ടായ്മയാണ്.
മരങ്ങൾ മുറിച്ച് മാറ്റുമ്പോൾ ആ മരച്ചില്ലയിൽ കൂട് കൂട്ടിയ പക്ഷികളെയും കുഞ്ഞുങ്ങളെയും നിലത്തെറിഞ്ഞു കൊന്നതും മനുഷ്യരാണ് എന്നാൽ തേക്കടി റിസർവോയറിൽ വെള്ളം ഉയർന്നപ്പോൾ ജലാശയത്തിലെ ഉണങ്ങിയ മരങ്ങളിൽ കൂട് കൂട്ടിയ പക്ഷികൾക്ക് അതിന്റെ കൂടുകളെ വെള്ളത്തിൽ മുങ്ങിപോകാതെ സംരക്ഷിക്കാൻ സഹായിച്ചതും മനസ്സിൽ നന്മയുള്ള ഒരു കൂട്ടം മനുഷ്യർ തന്നെയാണ്. അവരെ എത്ര പ്രകീർത്തിച്ചാലും അധികമാവുകയില്ല.
എവിടെയോ വെച്ച് എന്നോ നമുക്ക് വഴി തെറ്റി തുടങ്ങിയിരിക്കുന്നു എന്നിട്ടും നാം നേരായ വഴിയിലാണ് സഞ്ചരിക്കുന്നതെന്ന് സ്വയം വിശ്വസിച്ച് മുന്നേറുകയാണ്. ഒന്ന് തിരിഞ്ഞ് നോക്കുവാൻ പോലും പലരും തയ്യാറാവുന്നില്ല. അങ്ങനെ ഓടിയിട്ട് അവസാനം എങ്ങുമെത്താതെ ജീവിത പാതയിൽ തനിച്ചാവുമ്പോൾ ഒന്ന് തിരിച്ച് പോകണമെന്ന് ചിന്തിക്കുന്നതിനിടയിൽ വാർദ്ധക്യം നമ്മെ പിടികൂടും.

തനിയെ എത്ര ദൂരം സഞ്ചരിച്ച്ചിട്ടും കാര്യമില്ല കാരണം എന്റെയും നിങ്ങളുടെയും ജീവിതം കൊണ്ട് ഈ ലോകത്ത് മറ്റൊരാൾക്ക് അത് സ്വന്തം മാതാപിതാക്കൾക്ക് എങ്കിലും പ്രയോചനമുണ്ടാകുമ്പോൾ മാത്രമല്ലേ ജീവിതത്തിന് എന്തെങ്കിലും അർത്ഥമുണ്ടാവുകയുള്ളൂ.
മാനം മുട്ടുന്ന കോട്ടകൾ കെട്ടി ഒരുപാട് വിദ്യാഭ്യാസം നേടി വലിയ കലാകാരനായി എന്നിട്ടും അവരുടെ നേട്ടങ്ങളൊന്നും അവരെപോലും തൃപ്തരാക്കുന്നില്ല. അവരുടെ ഭാര്യയെയോ മക്കളെയോ നോക്കുവാൻ പോലും അവർക്ക് സമയം തികയുന്നില്ല, വിവാഹ മോചാനങ്ങളുടെയും ഗോസിപ്പുകളും അവരുടെ ഉറക്കം കെടുത്തുന്ന വാർത്തകൾ ദിനവും കേൾക്കുന്നു. പലരുടേയും അച്ഛനമ്മമാർ വൃദ്ധ സദനങ്ങളിലെ ചുമരുകൾക്കിടയിൽ കഴിയുന്നുണ്ടാവും.

നമ്മുടെ വീടുകളിലേക്ക് വിശന്ന വയറുമായി കയറിവരുന്നവരെ വയർ നിറച്ച് ഭക്ഷണം നൽകി ചിരിച്ച മുഖത്തോടെ പറഞ്ഞയക്കുവാൻ ജീവിതത്തിൽ ഒരിക്കലെങ്കിലും നമുക്ക് സാധിക്കുമോ..
ഒരിക്കൽ ദുബായിൽ നിന്നും വെള്ളിയാഴ്ച്ച പള്ളിയിൽ നമസ്കാരം കഴിഞ്ഞ് ഇറങ്ങുമ്പോൾ എനിക്കുണ്ടായ അനുഭവം, കലങ്ങിയ കണ്ണുകളുമായി പൊട്ടിക്കരഞ്ഞ് കൊണ്ട് നമസ്കാരത്തിന് ശേഷം എഴുന്നേറ്റ് നിന്ന ആ ചെറുപ്പക്കാരൻ ഹിന്ദിയിലാണ് സംസാരിക്കുന്നത് തന്റെ സഹോദരൻ ആശുപത്രിയിൽ അഡ്മിറ്റ് ആണ് ചികിത്സിക്കുവാൻ പണമില്ല ആരെങ്കിലും സഹായിക്കണം എന്ന് ഇടറിയ വാക്കുകൾ എന്റെ കാതുകളിലും വന്ന് പതിച്ചു. കലങ്ങിയ കണ്ണുകളും മുറിഞ്ഞ വാക്കുകളും നീട്ടി പിടിച്ച കൈകളുമായി ആൾ കൂട്ടത്തിലേക്ക് മറഞ്ഞ് പോയ ആ ചെറുപ്പക്കാരന് സഹതാപത്തെക്കാൾ അന്ന് ആവശ്യമുള്ളത് പണമായിരുന്നു എന്നിട്ടും ഞാനടക്കം പലരും അയാൾക്ക് നൽകിയത് സഹതാപം മാത്രമായിരുന്നു. അന്ന് അയാളെ സഹായിക്കാൻ കഴിയാതെ പോയതിലുള്ള വിഷമം എന്നെ വല്ലാതെ ചിന്തിപ്പിച്ചു.
സഹായിക്കപെടുവാൻ ആരുമില്ലാതാവുമ്പോൾ ചിലർ നമ്മുടെ മുന്നിലൂടെ കൈകൾ നീട്ടി നടക്കാറുണ്ട് അവരെയെല്ലാം സഹായിക്കാൻ നമുക്ക് കഴിയണമെന്നില്ല. ജീവിതത്തിലെ എല്ലാ വെളിച്ചവും അസ്തമിക്കുമ്പോൾ അഭിമാനം മറന്ന് കൈ നീട്ടി വരുമ്പോൾ അവരിൽ ആരാണ് യഥാർത്ഥത്തിൽ സഹായിക്കപെടുവാൻ അർഹരായവർ എന്ന് മനസ്സിലാവുകയില്ല.

ആ നിമിഷം നാം അവരിലേക്ക് സൂക്ഷിച്ച് ഒന്ന് നോക്കും എന്നിട്ട് മനസ്സിൽ പറയും കൈകൾ രണ്ടും ഉണ്ട് കാലുകൾക്കും കുഴപ്പമില്ല എന്നിട്ടും ഭിക്ഷ യാചിക്കുന്നു എന്തെങ്കിലും കൊടുക്കണമോ...? തട്ടിപ്പ് ആയിരിക്കുമോ ...? അങ്ങനെ ആ നിമിഷം ചിന്തകൾ പലതും സംഭവിക്കുന്നു.

ഇവിടെയെല്ലാം നമുക്ക് ഒന്ന് ചിന്തിക്കുകയെങ്കിലും ചെയ്യാം എന്തെന്നാൽ നമ്മളെ പടച്ച് ഭൂമിയിലേക്ക് അയച്ച ദൈവം മറ്റുള്ളവർക്ക് കൊടുക്കാത്ത എന്തൊക്കെയോ കൈകാലുകൾ ആയിട്ടും കണ്ണുകൾ ആയിട്ടും പണമായിട്ടും ജോലിയായിട്ടും എന്തൊക്കെയോ നൽകിയിരിക്കുന്നു അത് കാണുവാനും മനസ്സിലാകുവാനും എന്നെങ്കിലും നമുക്ക് മുന്നിലേക്ക് അഭിമാനം മറന്ന് നീളുന്ന കൈകളിലേക്ക് നോക്കുകയെങ്കിലും ചെയ്യാം.
നമുക്കും ചിലതൊക്കെ മറ്റുള്ളവർക്ക് വേണ്ടി ചെയ്യുവാൻ സാധിക്കും അതിന് ഇടത്തെക്കോ വലത്തെക്കോ പുറകിലേക്കോ മറ്റുള്ളവരിലെക്കോ നോക്കുന്നതിൽ അർത്ഥമില്ല. മറ്റുള്ളവരിലെക്കുള്ള ആ നോട്ടം ഒഴിഞ്ഞ് മാറുന്നതിന് തുല്യമാണ്. കഴിയുന്ന സഹായങ്ങൾ വാക്കുകൾ കൊണ്ടോ അല്ലെങ്കിൽ ഒരു നാണയം കൊണ്ടാണെങ്കിൽ പോലും അർഹിക്കുന്ന കൈകളെ തട്ടി മാറ്റാതിരിക്കാം. അത് സ്വന്തം മനസ്സിനെ തൃപ്തി പെടുത്തുവാൻ വേണ്ടിയാണ് ആരെയും ബോധിപ്പിക്കുവാനല്ല പറയുന്നവർ പറഞ്ഞ് കൊണ്ടിരിക്കട്ടെ.

ഏതൊക്കെയോ മുഖങ്ങളെ ഞാനും കണ്ടില്ലെന്ന് ഭാവിച്ച് മടക്കി അയച്ചത് കൊണ്ടാവാം അതിൽ ചില മുഖങ്ങൾ എന്റെ മനസ്സിൽ തെളിയാതെ കിടക്കുന്നു. ഒരു പക്ഷെ ഞാൻ കണ്ടില്ലെന്ന് ഭാവിച്ചതിൽ ചിലതെങ്കിലും എന്റെ കൈകളാൽ സഹായം ലഭിക്കാൻ അർഹിക്കുന്ന കൈകളായിരിക്കാം. അല്ലെങ്കിൽ പിന്നെ എന്തിനാണ് ഒരിക്കൽ മാത്രം എന്റെ മുന്നിൽ യാചിച്ച് കടന്ന് പോയ മുഖങ്ങളേ.. നിങ്ങൾ എന്റെ മനസ്സിൽ കയറിയിരിക്കുന്നത്.

No comments:

Post a Comment